ദ്രുതമാറ്റങ്ങളുടെ യുവലോകത്തിലേയ്ക്ക് യേശുവിനെ കൊണ്ടുവരാന്‍ (MJYR050)
ദ്രുതമാറ്റങ്ങളുടെ യുവലോകത്തിലേയ്ക്ക് യേശുവിനെ കൊണ്ടുവരാന്‍
(By Dr. Edward Edezhath - Published in Kairos Malayalam in 2020)
കാറില്‍ കയറി യാത്രതുടങ്ങിയ ഉടന്‍ തന്നെ ആ പെണ്‍കുട്ടി സംസാരം ആരംഭിച്ചു, *എന്റെ എടുത്തുചാട്ടം ക്ഷമിക്കണേ, ജീസസ് യൂത്തിന്റെ ആരംഭത്തെക്കുറിച്ചു കേള്‍ക്കാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. സാറ് അതിന്റെ ആരംഭകാലം മുതലേ ഉള്ള ആളാണല്ലോ.” ജീസസ് യൂത്ത് സംഘടിപ്പിച്ച കള്‍ച്ചറല്‍ എക്സ്ച്ചേഞ്ച് പരിപാടിയിൽ ക്ലാസെടുക്കാന്‍ ഞാൻ യാത്രതിരിച്ചതാണ്, അപ്പോഴാണ് ശ്രീലങ്കയില്‍നിന്നുള്ള ഈ പെണ്‍കുട്ടി എന്നോടൊപ്പം കാറിൽ കയറിയത്.
മുന്നേറ്റത്തിന്റെ തുടക്കത്തെക്കുറിച്ചുള്ള ചോദ്യം പലരും എന്നോടു ചോദിക്കാറുള്ളതാണ്. കുറേ വര്‍ഷങ്ങള്‍ കൊണ്ട് അതേപറ്റി ഏതാണ്ടൊരു വിവരണവും ഞാൻ ഒരുക്കിയെടുത്തിട്ടുണ്ട്, 1976, 78, 81, 85 എന്നീ വര്‍ഷങ്ങളിലെ ചില നാഴിക കല്ലുകളെ ചുറ്റിപ്പറ്റിയുള്ള ഒരു ചരിത്രാഖ്യായനം. പിന്നെയുള്ള കാര്യങ്ങള്‍ ഓടിച്ചു പറഞ്ഞു വിടും. 1976 ല്‍ കുറേ നല്ല പാട്ടുകളും ഏറെ പുഞ്ചിരിയുമായി സയഹൃദത്തിന്റെ ഒരു ആദ്ധ്യാത്മികത കടന്നുവന്നു, അതേ തുടര്‍ന്ന് ഞങ്ങളുടെ ഏറെ ഹൃദ്യമായ ഒരു കൂട്ടായ്മയും. 78 ല്‍ ഫിയോ അച്ചന്‍ തന്റെ കത്തിലൂടെ മുന്നോട്ടുവച്ച നിര്‍ദ്ദേശം കേരളത്തിലെ യുവാക്കളെ ഒരു ശ്രുംഖലയായി രൂപപ്പെടാന്‍ സഹായിച്ചു. 81 ല്‍ ജീനോഅച്ചന്‍ ഒരു പുതു വെല്ലുവിളി ഉയര്‍ത്തി, യുവജന വളര്‍ച്ചയ്ക്ക് ഒരു യുവകേന്ദ്രീകൃത ദര്‍ശനം അത്യാവശ്യമാണ്. അതിനായി ഒരന്വേഷണം, പിന്നെ പ്രതിബദ്ധതയോടെ വളര്‍ന്ന് 'ഫസ്റ്റ് ലൈൻ ഗ്രൂപ്* എന്നറിയപ്പെട്ട നേതൃകൂട്ടായമയുടെ വളര്‍ച്ച. ആ ഗ്രൂപ്പാണ് 'ജീസസ് യൂത്ത് 85' എന്ന സമ്മേളനവും അതില്‍ നിന്ന് മുന്നേറ്റത്തിന് പേരും രൂപപ്പെടുത്തിയത്. സമ്മേളന തുടക്കത്തിൽ ജീനോ അച്ചന്‍ ആ യുവ സമൂഹത്തെ ഏറ്റുപറയിപ്പിച്ചു, ഞാന്‍ ഒരു ജീസസ് യൂത്ത് ആണ്”, അങ്ങനെ ഒരു പേരും വീണു. മിക്കവാറും ഇതാണ് എന്റെ വിവരണ രീതി.കഥ ഒന്നാണെങ്കിലും ഓരോ കഥപറച്ചിലും നമുക്ക് ഒരു പുത്തൻ ഉൾപ്രകാശം തരും. ഇന്നത്തെ ചരിത്ര വിചിന്തനവും ദൈവത്തിന്റെ കരവേലയെ സംബന്ധിക്കുന്ന കുറേ പുത്തന്‍ ഉള്‍ക്കാഴ്ചകള്‍ ഉണര്‍ത്തി. ശ്രീലങ്കയിൽ നിന്നുള്ള ഈ പെണ്‍കുട്ടിയുമായുള്ള സംഭാഷണത്തിനിടെ ഞങ്ങളുടെ ചര്‍ച്ച 1981 ല്‍ ജീനോ അച്ചന്‍ അന്നത്തെ കേരളാ കരിസ്മാറ്റിക് ടീമിനോട് യുവജന കേന്ദ്രീകൃതമായ ഒരു സമീപനം ഉണ്ടാക്കാന്‍ വെല്ലുവിളി ഉയര്‍ത്തിയതിനെക്കുറിച്ചായി. ആ കാര്‍ യാത്രയുടെ ശിഷ്ട സമയം മുഴുവന്‍ ആ ഒരു ചര്‍ച്ചയും തുടര്‍നടപടികളും നമ്മുടെ മുന്നേറ്റത്തിന്റെ ദര്‍ശന രൂപീകരണത്തിന് എങ്ങനെ സഹായിച്ചു എന്നതിനെ കുറിച്ചായി.
യുവാക്കളോടുള്ള സമീപനം ഒന്നു പരിശോധിക്കണം
ആ സെപ്റ്റമ്പര്‍ മാസത്തില്‍ അടുത്തവര്‍ഷം നടക്കേണ്ട ആ വലിയ സമ്മേളന ഒരുക്കത്തിനായി മുതിര്‍ന്ന നേതാക്കളെല്ലാം ഒത്തുചേറ്ന്നു. എന്റെ ഉത്തരവാദിത്വം അതിനായി ആയിരം വൊളന്റിയര്‍മാരെ തയ്യാറാക്കുക എന്നതായിരുന്നു, പക്ഷേ ഏതാണ് അസാദ്ധ്യമായ ഒരു കാര്യം. “രണ്ടുവര്‍ഷം മുന്‍പ് ആയിരത്തോളം യുവാക്കളെ നിങ്ങൾ ഒന്നിച്ചു കൊണ്ടുവന്നതല്ലേ. അവര്‍ എവിടെ?” ജീനോ അച്ചന്‍ അങ്ങനെ വിട്ടുതരുന്ന ആളല്ല. യുവാക്കളെ ഒന്നിച്ചു കൂട്ടുക അത്ര പ്രയാസമാകില്ല, എന്നാല്‍ അവര്‍ തുടരുകയും ഭാവിയിലെ നേതാക്കളായി രൂപപ്പെടുകയും ചെയ്യുന്നതിന് ഏറെ പ്രത്യേക സമീപനം വേണ്ടിവരും. അദ്ദേഹം തുടര്‍ന്നു. ചെറുപ്പക്കാര്‍ക്ക് സാധാരണ കരിസ്മാറ്റിക് നവീകരണം പോര, അവര്‍ക്ക് യുവത്വത്തിനു ചേരുന്ന ഒരാദ്ധ്യാത്മികത വേണം. നമ്മുടെ ഒരു പ്രശ്‌നം അതൊക്കെ നമുക്കറിയാം എന്ന വിചാരമാണ്. ദ്രുതമറ്റമാണ് യുവലോകത്തിന്റെ മുഖമുദ്ര. അതുകൊണ്ടുതന്നെ ഇക്കാലത്തെ ചെറുപ്പക്കര്‍ക്കു വേണ്ട വിഷയങ്ങളും, അവതരണ, സമീപന രീതികളും നമുക്കറിയാം എന്നു ധരിച്ചുവശായാല്‍ അപകടമായി. അന്നത്തെ അച്ചന്റെ ഈ പരാമര്‍ശങ്ങളെല്ലാം നയിച്ചത് ചില പുതു തീരുമാനങ്ങളിലേയ്ക്കാണ്. അന്നൊരു സമിതി ഉണ്ടാക്കി, യുവജനങ്ങളുമയി ചര്‍ച്ചയില്‍ ഏര്‍പ്പെട്ട് വേണ്ട നിര്‍ദ്ദേശങ്ങള്‍ക്ക് രൂപംകൊടുക്കാനായി. എന്റെ കൂടെ യാത്രചെയ്യുന്ന ആ പെണ്‍കുട്ടിയോട് ഞാന്‍ സൂചിപ്പിച്ചു, “അന്ന് കെഎസ്‌ടി ക്ക് കൊടുത്ത ആ റിപ്പോര്‍ട്ട് ഇന്നും എന്റെ കയ്യിലുണ്ട്”. അവളുടെ ഉത്സാഹം കാണണമായിരുന്നു, “എനിക്കതൊന്നു കാണാനാകുമോ?” “തീര്‍ച്ചയായും!”?
*യുവാക്കള്ക്കു വേണ്ടി എന്തെങ്കിലും ചെയ്യണം”'. ഈ ഒരു പല്ലവി സഭയുടേയും പൊതുസമൂഹത്തിന്റേയും വിവിധ തലങ്ങളില്‍ ഉയര്ന്നു കേള്‍ക്കാറുണ്ട്. ദേശീയ അന്തര്‍ദ്ദേശീയ തലങ്ങളിലും, പട്ടണങ്ങളിലേയും ഗ്രാമങ്ങളിലേയും വിവിധ സമിതികളിലും, സ്കൂളുകളിലും അയല്‍പക്കങ്ങളില്‍ പോലും ഈ ചര്‍ച്ച ഇടയ്ക്കിടെ ഉണ്ടാകാറുണ്ടല്ലോ - യുവജന പരിപോഷണത്തിന് എന്തു ചെയ്യാനാകും? ഒന്നാലോചിച്ചാല്‍, കഴിഞ്ഞ കുറേ വര്‍ഷങ്ങളില്‍ ജീസസ് യൂത്ത് മുന്നേറ്റത്തിലൂടെ കര്‍ത്താവ് യുവജന സഹയാത്രയുടെ ചില സുപ്രധാന പാഠങ്ങൾ നമ്മെ പഠിപ്പിച്ചിട്ടുണ്ട്.
*യുവാക്കളെ ഏറ്റവും മടുപ്പിക്കുന്നത് എന്താണ്?”' ചെറുപ്പക്കാരുടെ ഗ്രൂപ്പുകളോട് ഞാന്‍ ചോദിക്കാറുണ്ട്. മിക്കവാറും അവരുടെ ആദ്യ ഒത്തരമായിരിക്കും “ഉപദേശം”. “പക്ഷേ നിങ്ങള്‍ക്ക് ഏറേ പ്രിയപ്പെട്ട ഒരുവളുടെ നിര്‍ദ്ദേശങ്ങള്‍ നിങ്ങൾ വെറുക്കുമൊ?”' “ഏയ്, ഒരിക്കലുമില്ല”. ആപ്പോള്‍, ഇന്നത്തെ തലമുറ തിരസ്ക്കരിക്കുന്നത് നല്ല ജീവിതത്തിനുള്ള സഹായ നിര്‍ദ്ദേശങ്ങളെയല്ല, മറിച്ച് അത് വച്ചു നീട്ടുന്ന രീതികളെയാണ്. എവിടെയെങ്കിലും ജീസസ് യൂത്ത് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിൽ അവിടെ ആരെങ്കിലുമെല്ലാം കുറച്ച് യുവാക്കള്‍ക്ക് ചില സുപ്രധാന സഹായങ്ങൾ ഒരു പുഞ്ചിരിയോടെ 'പോസിറ്റീവായി' നല്കുന്നുണ്ട്. ഇതു കേട്ട എന്റെ കാറിലുള്ള കൂട്ടുകാരി ഉടന്‍ പറായാന്‍ തുടങ്ങി എങ്ങനെ ചില നല്ല യുവനേതാക്കള്‍ ചില മുതിര്‍ന്നവരുടെ കടുംപിടുത്തവും വിമര്‍ശന രീതികളും കൊണ്ട് ഗ്രൂപ്പ് വിട്ടു പോയി എന്ന്.
യുവജന മാര്‍ഗ്ഗനിര്‍ദ്ദേശകര്‍ക്ക് മറ്റൊരു കുറിപ്പടി: എനിക്കതൊക്കെ അറിയാം, എന്ന് ധരിച്ചുവശായി പോകരുത്. എളിമയോടെയുള്ള ഒരു സ്നേഹ നിര്‍ഭര മനോഭാവവും അനുകമ്പാകുലമായ ചെവിയോകക്കുന്ന രീതികളും യുവജനങ്ങള്‍ക്ക് സഹായകരമായ പുതുപുത്തന്‍ പന്ഥാവുകള്‍ തെളിയുന്നതിനു സഹായിക്കും. ഏതൊരു പ്രദേശത്തേയും എക്കാലത്തേയും യുവാക്കളും കുട്ടികളും എന്തൊക്കെയോ ക്രിയാത്മക കാൽവയ്പുകളുടെ സുന്ദര സാദ്ധ്യതകളല്ലേ? ഈശോയുടെ സമീപനം അതായിരുന്നു എന്നെനിക്കു തോന്നുന്നു, അപ്പോള്‍ ഒരു ശിഷ്യനും അങ്ങനെയാകണമല്ലോ. പുതു വീഞ്ഞും തോല്ക്കുടവും എന്ന് കര്‍ത്തവു പറഞ്ഞപ്പോള്‍ ഈ ഒരു സൂചനയില്ലേ? (മത്താ 9: 15,17) യുവജന ശുശ്രൂഷയുടെ കാതല്‍ യുവത്വസുന്ദര യേശുവും, പുതുമ ചോര്‍ന്നുപോകാതെ നവനവ സമീപനങ്ങളില്‍ യുവാക്കള്‍ക്ക് ആ യേശുവിനെ പരിചയപ്പെടുത്തുന്നതുമാണ്.
കള്‍ച്ചറല്‍ എക്ചേഞ്ച് പരിപാടി നടക്കുന്ന അയിരൂര്‍ എത്തിയപ്പോള്‍ എന്റെ സുഹൃത്തിന് കാറിൽ നിന്ന് ഇറങ്ങാന്‍ ഒരു വിമ്മിഷ്ടം. “കര്‍ത്താവ് ജീസസ് യൂത്ത് മുന്നേറ്റത്തെ പടുത്തുയര്‍ത്തിയ വഴികളെക്കുറിച്ച് എന്തെല്ലാം അറിയാനിരിക്കുന്നു. ഇവിടെ അവസാനിപ്പിക്കുന്നത് ഏറേ കഷ്ടമാണ്”. “തീര്‍ച്ചയായും നമുക്കിതു തുടരാം”. “പിന്നെ, ഏറേ ചര്‍ച്ചകളിലൂടെ രൂപംകൊണ്ട ആ ദര്‍ശന രേഖ ഒന്നു നേരിൽ കാണണം”. ഞാനൊന്നു ചിരിച്ചു, “അതില്‍ അത്ര വലിയ കാര്യങ്ങളൊന്നും ഇല്ല, എങ്കിലും തീര്‍ച്ചയായും അതൊരിക്കല്‍ കാണാം”. ഒരു കാര്യം ഞാന്‍ ഓര്‍ത്തു, കര്‍ത്താവിന് ഇന്നത്തെ യുവാക്കളെക്കുറിച്ച് എത്ര വലിയ സ്വപ്‌നങ്ങളാണുള്ളത്, അവിടന്ന് അവരെ ഇതിനായി വെല്ലുവിളിക്കുന്ന രീതികള്‍ എത്രയോ അനന്യവുമാണ്.
Comments
Post a Comment