യുവജന ശുശ്രൂഷ അവരെ വിവാഹത്തിനായി ഒരുക്കേണ്ടേ? (MJYR020)
യുവജന ശുശ്രൂഷ അവരെ വിവാഹത്തിനായി ഒരുക്കേണ്ടേ?
(By Dr. Edward Edezhath - Published in Kairos Malayalam in 2017)
ഒരു യുവജന സുവിശേഷവല്‍ക്കരണ സംരംഭമായ ജീസസ് യൂത്തിൽ വിവാഹ ഒരുക്കത്തെക്കുറിച്ച് വലിയ ശ്രദ്ധ ആവശ്യമുണ്ടൊ? അതിൽ പ്രാര്‍ത്ഥനയ്ക്കും സുവിശേഷ പഠനങ്ങള്ക്കും ഈന്നല്‍ നൽകിയാൽ പോരെ? ശരിയാണ് ചിലയിടങ്ങളിലെങ്കിലും അത് ഒരു ഇടവകയിലെ അല്ലെങ്കിൽ കോളേജിലെ ആദ്ധ്യാത്മിക കൂട്ടായമയിലൊരതുങ്ങുന്നു. അവിടെ ഇടയ്ക്കിടെ ഒന്നിച്ചുകൂടുന്ന ഒരു പ്രാര്‍ത്ഥന സമ്മേളനത്തില്‍ എല്ലാം തീരുന്നു. എന്നാല്‍ ജീസസ് യൂത്തിനു മറ്റൊരു മുഖമുണ്ട്. ഏറേ പരിശീലനങ്ങള്‍ ലഭിക്കുന്ന, അംഗങ്ങള്‍ തമ്മിൽ നിരന്തരം ഇടപെടുന്ന, ഏറെ ആഴത്തില്‍ പങ്കുവച്ചു വളരുന്ന, വ്യക്തികള്‍ ഒട്ടേറേ നന്മപ്രവര്‍ത്തികളിൽ വ്യാപൃതരാകുന്ന സങ്കീര്‍ണമായ ഒരു ശൃംഘലയാണ് ഈ മുന്നേറ്റം. അവിടെ വിശ്വാസം ഉജ്ജീവിപ്പിക്കപ്പെടുന്നു വിശ്വാസ ജീവിത ശൈലിരുപപ്പെടുന്നു ആഴത്തിലുള്ള ബന്ധങ്ങൾ പരിപോഷിപ്പിക്കപ്പെടുന്നു കഴിവുകളും അഭിരുചികളും വിശ്വാധിഷ്ടിതമായി ക്രമീകരിക്കപ്പെടുന്നു എല്ലാറ്റിലുമുപരി ഒരു ക്രൈസ്തവ ജീവിത ദര്‍ശനവും നല്ല അടിത്തറയുള്ള ദയത്യ ബോധവും ഈ കൂട്ടായ്മകളില്‍ വളര്‍ന്നു വരുന്നു.
ഇക്കാലഘട്ടത്തിനു യോജിച്ച ഒരു സജീവ ക്രൈസ്തവ ജീവിതശൈലി രുപപ്പെടുത്തുന്നതിലാണ് ജീസസ് യൂത്ത് മുന്നേറ്റത്തിൽ ഉന്ന എന്നുപറയാറുണ്ടല്ലോ. കരിസ്മാറ്റിക് ധ്യാനങ്ങളിലെ പ്രധാന ശ്രദ്ധ ആത്മനിറവിന്റെ അനുഭവത്തിലേയ്ക്ക് വ്യക്തികളെ കൊണ്ടുവരുക എന്നതിലാണെങ്കില്‍ ആ അനുഭവം തുടര്ന്നു ജീവിക്കാന്‍ ജീസസ് യൂത്ത് വേദിയൊരുക്കുന്നു. അനുദിന ജീവിതത്തിന്റെ ഓരോ മേഖലയും ഒരു പുതിയ വെളിച്ചത്തിൽ കണ്ടെത്തുകയും ക്രമീകരിക്കുകയും ചെയ്യുകയാണ് മുന്നേറ്റത്തിന്റെ തനതു രീതി.ക്രൈസ്തവ ജീവിത ക്രമീകരണത്തിനായുള്ള വലിയ താല്പര്യം മുന്നേറ്റത്തിൽ ഉള്ളതുകൊണ്ടുതന്നെ ഒരു വ്യക്തിയുടെ ജീവിതത്തിലുള്ള പല്രപശ്നങ്ങളും വെല്ലുവിളികളും ഈ ആദ്ധ്യാത്മികതയുടെ ശ്രദ്ധാവിഷയമാകുന്നു. പഠനം, ജോലി, സുഹൃദ്ബന്ധങ്ങള്‍, വിനോദം, വിവാഹജീവിതം എന്നു തുടങ്ങി വ്യക്തിയെ പ്രത്യേകിച്ച് യുവതീയുവാക്കളെ സംബന്ധിക്കുന്ന ജിവിതവിഷയങ്ങളെല്ലാം ജീസസ് യൂത്തിന്റെ സജീവ പരിഗണനയില്‍ വരുന്ന കാര്യങ്ങളായിത്തീരണം.
ജീസസ് യൂത്തിലെ വിവാഹ ഒരുക്കം
ജീവിത ബന്ധിയായ വിഷയങ്ങളെ സംബന്ധിച്ച് ചിതറിയ ചിന്തകൾ പങ്കുവയ്ക്കാനും സംശയങ്ങള്‍ ചോദിക്കാനും പക്വമായ വേദികൾ ഉണ്ട് എന്നതാണ് ജീസസ് യൂത്തിലെ ഒരു നന്മ. മുന്നേറ്റത്തിന്റെ ആരംഭകാലങ്ങളില്‍ ഫസ്റ്റ്‌ലൈന്‍ ഗ്രൂപ്പ് അപ്രകാരം നല്ല അവസരങ്ങൾ ഒരുക്കുമായിരുന്നു. യുവജനങ്ങള്‍ക്ക് ജീവിത വഴികളെക്കുറിച്ച് ആഴത്തിൽ അന്വേഷിക്കാന്‍ ഒരു പരിപാടി ഒരുക്കപ്പെടണം എന്ന ചിന്തയിൽ നിന്നാണ് 1984 ലെ നാലു ദിവസം നീണ്ട 'വൊക്കേഷന്‍ ക്യാമ്പ്' എറണാകുളത്തു വച്ച് ഡിഗ്രി കഴിഞ്ഞ കുട്ടികളക്കുവേണ്ടി നടത്തപ്പെട്ടത്. വൈദിക സന്യസ്ഥ കുടുംബ ഏകസ്ഥ ജീവിത വഴികളെക്കുറിച്ച് വിശദമായ സെഷനുകളും ഒട്ടനവധി അനുഭവ സാക്ഷ്യങ്ങളും എല്ലാം അതിൽ ഉണ്ടായിരുന്നത് ജീവിത വിളികള്‍ എങ്ങനെ തെരഞ്ഞെടുക്കും എന്നതില്‍ വ്യക്തത പകരാന്‍ ഏറെ സഹായകമായി. മുന്നേറ്റ ചരിത്രത്തിൽ തുടരാത്ത അനേക നല്ല കാര്യങ്ങളെപ്പോലെ ഒന്നാണ് ഈ ക്യാമ്പും.
ഇത്തരം ക്യാമ്പുകള്‍ മുന്നേറ്റത്തില്‍ അധികമില്ലെങ്കിലും ഏതാണ്ട് എല്ലാ പരിശീലന പരിപാടികളിലും ഇത്തരത്തിലുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശത്തിനു സഹായിക്കുന്ന ഒന്നോ രണ്ടൊ സെഷനുകള്‍ ഉണ്ട് എന്നത് നല്ലകാര്യം തന്നെ. സ്ത്രീപുരുഷ ബന്ധങ്ങള്‍, ജീവിത വിളികള്‍, 'ഞാൻ സ്ത്രീ, ഞാന്‍ പുരുഷൻ', ജീവന്റെ പ്രാധാന്യം, പിന്നെ അടുത്ത കാലങ്ങളിൽ ജോൺ പോൾ രണ്ടാമന്റെ പഠനങ്ങളെ ആധാരമാക്കി ശരീരത്തിന്റെ ദൈവശാസ്ത്രം എന്നു തുടങ്ങുന്ന വിഷയങ്ങളില്‍ ചിലത് ജീസസ് യൂത്ത് പരിശീലനങ്ങളില്‍ ഉൾപെടുത്തി വരുന്നത് പക്വമായ വിവാഹ ഒരുക്കമാകുന്നു. അടുത്ത കാലങ്ങളില്‍ ജീസസ് യൂത്ത് ഫാമിലി മിനിസ്സ്റ്റി ആരംഭിച്ചിട്ടുള്ള “ചൊയ്സ്” എന്ന ത്തിദിന വിവാഹ ഒരുക്ക പരിശീലനം വിവാഹിതര്‍തന്നെ വിവാഹ ജീവിതത്തെക്കുറിച്ചു ഇളം യുവതലമുറയ്ക്ക് അറിവു കൈമാറുന്ന ആകര്‍ഷകമായ വേദിയാകുന്നതില്‍ ഏറെ സന്തോഷമുണ്ട്.
ഇതിലെല്ലാമുപരി മുന്നേറ്റത്തില്‍ യുവജനങ്ങള്‍ക്കിടയിലെ പ്രായമായവരുടെ സാന്നിദ്ധ്യം പ്രത്യേകിച്ച് വിവാഹിതരുടെ ഇടപെടലുകൾ വിവാഹജീവിതത്തെക്കുറിച്ച് പക്വമായ അഭിപ്രായ രൂപീകരണത്തിനും, വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കിട്ടുന്നതിനും ഏറെ സഹായകമാകാറുണ്ട്. ഇന്ന് ജീസസ് യൂത്ത് സജീവമായ സ്ഥലങ്ങളിലെല്ലാം നല്ല ജീസസ് യൂത്ത് കുടുംബങ്ങള്‍ ഉണ്ട് എന്നതും അവ മിക്കവാരും യുവജനങ്ങളുമായി നന്നയി ഇടപഴകുന്നു എന്നതും ഇളം തലമുറയ്ക്ക് നല്ല പ്രായോഗിക വിവാഹ ഒരുക്കമാകാറുണ്ട്.
വിശ്വാസ പരിശീലനത്തിന്റെ ക്വാളിറ്റി ടെസ്റ്റ്
ഇന്ന് കുടുംബജീവിതം വലിയ വെല്ലുവിളി നേരിടുന്നു. സഭയും സമൂഹവും ആ മേഖലയിലെ വലിയ തകര്‍ച്ചയ്ക്ക് ഫലപ്രദമായ പരിഹാരങ്ങള്‍ തേടുന്നു. ഒരുവിധത്തില്‍ യുവത്വം ഒരുക്ക സമയമാണല്ലോ. വിവാഹമടക്കമുള്ള ഒരു ജീവിതാന്തസ്സില്‍ എത്തുമ്പോഴാണ് ജീവിതം യഥാര്‍ത്ഥത്തില്‍ തുടങ്ങുന്നത് എന്നു വേണമെങ്കില്‍ പറയാം. അങ്ങനെ ചിന്തിക്കുമ്പോള്‍ യുവജന പരിശീലനങ്ങളുടെ കാര്യക്ഷമതയെ സംബന്ധിക്കുന്ന ഉത്തമ പരിശോധന അതിൽ സംബന്ധിക്കുന്നവരുടെ വിവാഹ ജീവിതവും കരിയര്‍ മേഖലയിലെ കാര്യക്ഷമതയും ആകും എന്നു പറയുന്നതില്‍ തെറ്റില്ല.
ജീസസ് യൂത്ത് മുന്നേറ്റത്തിലൂടെ നല്ല ഒരു ജീവിത ഒരുക്കം നടക്കുന്നു എന്നു ഞാന്‍ കരുതുന്നു. കൂട്ടത്തില്‍ അത്രമോശമല്ലാത്ത വിവാഹ ഒരുക്കവും. വിവാഹ ഒരുക്ക ക്ലാസുകള്ക്കും അപ്പുറം എങ്ങനെയാണ് ജീസസ് യൂത്ത് യുവജനങ്ങളെ വിവാഹത്തിനായി ഒരുക്കുന്നത്?
ദൈവസ്നേഹ അനുഭവത്തിലുള്ള ഈന്നല്‍ തീര്‍ച്ചയായും ഒരു നല്ല തുടക്കമാകുന്നു. ഈ പുതു ദൈവബന്ധം സ്നേഹത്തിന്റേയും അഭിവാഞ്ചകളുടേയും തലത്തിൽ ഒരു നല്ല ക്രമീകരണം കൊണ്ടുവരുന്നു. പ്രാര്‍ത്ഥനാ ജീവിതം സജീവമാകുന്നതോടെ എല്ലാ ബന്ധങ്ങളും കര്‍ത്താവുമായുള്ള ബന്ധത്തിന്റെ പശ്ചാത്തലത്തിൽ വിലയിരുത്തുന്നതിന് ഇടയാകുന്നു. ഈ തലത്തില്‍ മറ്റൊരു പ്രധാന സഹായം ആന്തരീകസഖ്യത്തെക്കുറിച്ചുള്ള അറിവാണ്. വൈകാരിക ക്ഷതങ്ങള്‍ തിരിച്ചറിഞ്ഞ് ആ മേഖലയില്‍ പപാർത്ഥനാപൂര്‍വ്വം സ്വയം അംഗീകാരവും സഖ്യവും കൈവരിക്കാന്‍ സാധിക്കുന്നത് വൈകാരിക പക്വതയില്‍ മുന്നേറാന്‍ ഏറെ സഹായിക്കുന്നു. കൂട്ടത്തില്‍ ബന്ധങ്ങളുടേ കേടുപാടുകള്‍ തീര്‍ക്കാനും. വിവാഹ ജീവിതത്തിന് ഏറ്റം നല്ല ഒരുക്കവും ഇതു തന്നെ.
കാലം മാറി, നമ്മുടെ നാടിന്റെ ശൈലികളും മാറിക്കൊണ്ടിരിക്കുന്നു. സമൂഹത്തിലെ വലിയൊരുമാറ്റം ആണ്‍പെണ്‍ ഇടപെടലുകളുടെ തലത്തിലാണ്. സ്കൂളിലും കോളേജിലും ജോലിസ്ഥലത്തും പൊതു ഇടങ്ങളിലുമെല്ലാം സ്ത്രീപുരുഷന്മാര്‍ അടുത്തിടപഴകുന്നു, ഏറേ സ്വാതന്ത്യം എടുക്കുന്നു. കൂട്ടത്തില്‍ ഏറെ പാളിച്ചകളും നടക്കുന്നതായി നാം കാണുന്നു. ഈ മാറ്റങ്ങളുടെ പ്രതിഫലനമെന്നോണം ജീസസ് യൂത്ത് ഗ്രൂപ്പുകളിലും ആണ്‍പെണ്‍ ഇടപെടലുകൾ ഏറേ കൂടിയിരിക്കുന്നു. മുന്നേറ്റത്തില്‍ ഈ ശൈലി ഏറേ നന്മ ചെയ്യുന്നുണ്ട്. കോളേജ് കാമ്പസ് ഗ്രൂപ്പുകളിലും, കയമാര്പായക്കാരെ ഒന്നിച്ചുകൊണ്ടുവരാനും, മറ്റുള്ളവരെ വിശ്വാസത്തിൽ വളര്‍ത്താനും, പാവപ്പെട്ടവരെ സന്ദര്‍ശിക്കാന്‍ പോകാനും, ഗാനങ്ങൾ സ്‌കിറ്റുകള്‍ ഇവ അവതരിപ്പിക്കാനും, മധ്യസ്ത്രപാര്‍ത്ഥന നടത്താനും ഒക്കെയാണ് ജീസസ് യൂത്തില്‍ ചെറുപ്പക്കാർ ഒന്നിച്ചു വരുന്നത്. ദൈവരാജ്യ പ്രവർത്തനങ്ങൾക്കായി ഏറേ സ്വാത്രന്ത്യത്തോടെ അവര്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുന്നു. ഈ പശ്ചാത്തലവും ഏറെ തുറവിയോടുകൂടിയ പെരുമാറ്റവും ഈ കുട്ടികള്‍ക്ക് പക്വമായ സ്ത്രീപുരുഷ ഇടപെടലുകളുടെ ഏറ്റം നല്ല പാഠങ്ങളാകുന്നു. കളങ്കമില്ലാത്ത ആഴത്തിലുള്ള ബന്ധങ്ങള്‍ കാണാനും വളര്‍ത്താനും ഇത്രയും നല്ല വേദി അവര്‍ക്കു വേറെ കിട്ടുമോ എന്നറിയില്ല.
ഇവിടെ കുറേ അപകട സാധ്യതകളില്ലേ? ഈ അടുത്ത ഇടപെടലുകള്‍ വേണ്ടാത്ത ബന്ധങ്ങളിലേയ്ക്ക് പോകില്ലേ? സാധാരണ യുവജനങ്ങളുടെ ഇടയില്‍ സ്ത്രീപുരുഷ ബന്ധങ്ങളുടെതലത്തില്‍ വ്യാപകമായ വീഴ്ചകള്‍ കണ്ടുവരുന്ന ഇക്കാലത്ത് ജീസസ് യൂത്തിലെ ആണ്‍പെണ്‍ ബന്ധങ്ങളുടെ ശൈലി ഏറെ സന്തോഷം നല്കുന്നു. ഭാരത സഭയുടെ നേതൃനിരയിലുള്ള ഒരു മെത്രാപ്പോലിത്ത ജീസസ് യൂത്തുമായി ഏറെ അടുത്തിടപഴകിയശേഷം പറഞ്ഞതോര്‍ക്കുന്നു. “ഒന്നിച്ചു വരുമ്പോള്‍ പലപ്പോഴും വൈദികരും കന്യാസ്ത്രികളും കാണിക്കാത്ത പക്വത ഈ ചെറുപ്പക്കാരിൽ തെളിഞ്ഞുകാണുന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു”. ഇതിന് ഒരു പ്രധാന കാരണം ദൈവാത്മാവു നല്കുന്ന ആത്മസംയമനത്തിനൊപ്പം ഈ ചെറുപ്പക്കാരില്‍ മറ്റുള്ളവര്‍ അര്‍പ്പിക്കുന്ന വിശ്വാസം അവരെ ഏറെ ഉത്തരവദിത്വത്തോടെ പെരുമാറുന്നതിന് ഇടയാക്കുന്നു എന്നുള്ളതാണ്.
കൂട്ടത്തില്‍ ഒരുകാര്യം പറയാതിരിക്കാനാവില്ല. തനി മലയാളിയുടെ ഇടുങ്ങിയ ധാര്‍മികചിന്തയും മുന്നേറ്റത്തിൽ വ്യാപകമായുണ്ട്. ഒരു സ്ത്രീയും പുരുഷനും പരസ്പരം പരിചയപ്പെട്ടു വിവാഹം കഴിക്കുന്നതിനോടുള്ള കടുത്ത അസഹിഷ്ണുതയാണ് ഇവിടെ സൂചിപ്പിക്കുന്നത്. ചെറുപ്രായത്തില്‍ പ്രേമബന്ധവുമായി പഠനവും ജീവിതവും അവതാളത്തിലാക്കിയാല്‍ അതൊരു വലിയൊരു പ്രശ്‌നം തന്നെയാണ്. ബൈബിളിൽ ഉത്തമഗീതത്തില്‍ മൂന്നു പ്രാവശ്യം ആവര്‍ത്തിക്കുന്ന ഒരു യാചനയുണ്ട് (2:7, 3:5, 8:4). “ജെറുസലെം പുത്രിമാരെ, ഞാന്‍ കെഞ്ചുന്നു: സമയമാകും മുമ്പ് നിങ്ങൾ പ്രേമത്തെ തട്ടിയുണര്‍ത്തരുതേ, ഇളക്കിവിടരുതേ”'. ടീനേജ് പ്രേമങ്ങളുടെ ദാരുണാന്ത്യത്തെക്കുറിച്ചു കേള്ക്കുമ്പോള്‍ ഈ വാക്യം ഓര്‍മ്മവരും.
എന്നാല്‍ ഇതില്‍ നിന്നു വൃത്യസ്തമായി വിവാഹ പ്രായമെത്തുമ്പോള്‍ പക്വമായ രീതിയില്‍ ജീവിത പങ്കാളിയെ തിരിച്ചറിയുന്ന രീതി വളര്ന്നു വരേണ്ടിയിരിക്കുന്നു. തീര്‍ച്ചയായും അതിനു മുന്‍പ് കുടുംബജീവിതം തുടങ്ങാനുള്ള സാഹചര്യങ്ങള്‍ വ്യക്തിയുടെ ജീവിതത്തില്‍ ഉണ്ടാകുക എന്നത് ഒരു പ്രധാന കാര്യം തന്നെ. സാമ്പത്തിക സാമൂഹിക പശ്ചാത്തലവും പ്രായവും എല്ലാം ഇതിന്റെ സൂചനകളാണല്ലോ. ഈ പരിഗണനകള്‍ വച്ചുകൊണ്ടുതന്നെ നല്ല സമയത്ത് അനുയോജ്യരായ ജീവിത പങ്കാളികളെ കണ്ടെത്താന്‍ ചെറുപ്പക്കാർക്ക് പ്രോത്സാഹനം നൽകണം. അവരുടെ അന്വേഷണത്തിലും ആ തലത്തിൽ ദൈവേഷ്ടം വിവേചിച്ചറിയുന്നതിലും മുതിര്‍ന്നവരുടെ അനുഭാവ പൂര്‍ണ്ണമായ സാന്നിദ്ധ്യവും ഉണ്ടാകണം.
നല്ല കുടുംബങ്ങള്‍ രൂപപ്പെടുക എന്നത് സുവിശേഷവല്‍ക്കരണത്തിന്റെയും ദൈവരാജ്യ നിര്‍മ്മിതിയുടേയും സുപ്രധാന പടിയാണെന്ന് നാമെല്ലാം തിരിച്ചറിയണം. ഇതിനായി ഏറ്റം അനുയോജ്യമായ സഹായം യുവജനങ്ങള്ക്കു നല്‍കാന്‍ എല്ലാവരും കൈകോര്‍ക്കുകയും വേണം.
Comments
Post a Comment